സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു


ബാംഗളൂര്‍: കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗളൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലികൊടുത്തു.  
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണു വിധാന്‍സൗധ പരിസരത്തു നിന്നു മന്ത്രിസഭാ സത്യപ്രതിജ്ഞച്ചടങ്ങ് മാറ്റുന്നത്. വിധാന്‍സൗധയുടെ പരിസരത്ത് മെട്രോ റെയില്‍പ്പാതയുടെ നിര്‍മാണം നടന്നുവരുന്നതിനാലാണു കണ്ഠീരവ സ്റ്റേഡിയം വേദിയായി തെരഞ്ഞെടുത്തത്.
ബാംഗളൂരിലെ പാര്‍ട്ടി ആസ്ഥാനത്തുചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണു സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ഹൈക്കമാന്‍ഡ് നിരീക്ഷകനായി എത്തിയ പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണു തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

Read More

കര്‍ണാടകം കോണ്‍ഗ്രസിന്


ബാംഗളൂര്‍: ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി ഭരണത്തിലേറിയ കര്‍ണാടകയില്‍   കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. 224 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 121 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിനു വേണ്ടതു 113 സീറ്റാണ്. ഭരണകക്ഷിയായ ബിജെപിക്കു  40 സീറ്റ് ആണ് ലഭിച്ചത്. എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജനതാദള്‍- എസിനും 40 സീറ്റ് ലഭിച്ചു. ബിജെപിയുമായി പിരിഞ്ഞു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ കെജെപിക്ക് ആറു സീറ്റാണു കിട്ടിയത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായി. കോണ്‍ഗ്രസിന് 37 ശതമാനം ജനകീയ വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്കും ജനതാദള്‍- എസിനും 20 ശതമാനം വീതം വോട്ടാണു കിട്ടിയത്. യെദിയൂരപ്പയുടെ പാര്‍ട്ടിക്ക് 10 ശതമാനം വോട്ടു കിട്ടി.  
മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ (ഹൂബ്ലി-ധര്‍വാഡ് സെന്‍ട്രല്‍), കെജെപി നേതാവ് ബി.എസ്. യെദിയൂരപ്പ (ഷിക്കാരിപുര), കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ (വരുണ), ജനതാദള്‍- എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി (രാമനഗരം) എന്നീ പ്രമുഖര്‍ വിജയിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്ന കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി.എസ്. പരമേശ്വരപരാജയപ്പെട്ടു.മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ സി.എം. ഇബ്രാഹിം ഭദ്രാവതി മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തായി. മലയാളികളായ കെ.ജെ. ജോര്‍ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍ എന്നിവര്‍ വിജയം കണ്ടു.

 

Read More

സല്‍മാന്‍ ഖുര്‍ഷിദ് അടുത്തമാസം ചൈന സന്ദര്‍ശിക്കും


ന്യുഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അടുത്തമാസം ചൈന സന്ദര്‍ശിക്കും. മെയ് ഒന്‍പതിനാണ് ഖുര്‍ഷിദ് ചൈനയില്‍ സന്ദര്‍ശനം നടത്തുക. ലഡാക്കില്‍ ചൈനീസ് സേന നടത്തിയ അധിനിവേശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയ ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ചര്‍ച്ച അനിവാര്യമാണെന്ന് താന്‍ കരുതുന്നതായും ഖുര്‍ഷിദ് പറഞ്ഞു.
ഇക്കഴിഞ്ഞ 15ന് ലഡാക്കില്‍ ചൈനീസ് സേന നടത്തിയ അധിനിവേശവും വ്യോമാര്‍ത്തി ലംഘനവും സംബന്ധിച്ച തര്‍ക്കം ഇരു ഭാഗത്തു നിന്നുള്ള സൈനിക, നയതന്ത്ര ചര്‍ച്ചകളില്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ലഡാക്കില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ചൈനീസ് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.

Read More

അസമില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ വക


ഗുവാഹാട്ടി: അസമില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള( ബി.പി.എല്‍ ) കുടുംബങ്ങളിലെ 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 'സ്‌നേഹസ്പര്‍ശ്' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ   അറിയിച്ചു.
പണം ലഭിക്കുന്നതിനായി ഓരോ മാസവും ഏഴാം തീയതിയ്ക്കകം അപേക്ഷകള്‍ നല്‍കണം. ഇങ്ങനെ ലഭിച്ച അപേക്ഷകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് 15-ാം തീയതിയ്ക്കകം പണം അനുവദിക്കും. വൈകി നല്‍കുന്ന അപേക്ഷകള്‍ തൊട്ടടുത്ത മാസം പരിഗണിക്കും. മജ്ജമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് 12 മുതല്‍ 15 ലക്ഷം രൂപ വരെയും രക്താര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും മറ്റ് അര്‍ബുദരോഗികള്‍ക്ക് 50,000 രൂപ വീതവുമായിരിക്കും അനുവദിക്കുക. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപയും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപയും കൃത്രിമ അവയവങ്ങള്‍ ഘടിപ്പിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിക്കും. കണ്ണിലെ റെറ്റിന ശസ്ത്രക്രിയയ്ക്ക് 15,000 രൂപയും ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപയും നാഡീരോഗങ്ങലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് 50,000 രൂപയും അനുവദിക്കും.
ഏപ്രില്‍ 14ന് ബിഹു ഉത്സവം മുതല്‍ പദ്ധതി ആരംഭിക്കും. ഇതിനായി 2013-14 വര്‍ഷത്തില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പദ്ധതി പ്രകാരമുള്ള പണം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരില്ലെന്നും ജനത്തിന് ബുദ്ധിമുട്ടില്ലാത്ത വിധം ഇത് നടപ്പിലാക്കുമെന്നും ശര്‍മ പറഞ്ഞു.

Read More

കൊറിയകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഉടന്‍ നിലപാ‍ട് വ്യക്തമാക്കുമെന്ന് ഇന്ത്യ


കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഉടന്‍ നിലപാ‍ട് വ്യക്തമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി പറഞ്ഞു.
കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഗൌതം ബംബാവാലേ ഉത്തര കൊറിയ സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയിലെ സംഭവങ്ങള്‍ ഇന്ത്യ വിശകലനം ചെയ്യുകയാണെന്നും രഞ്ജന്‍ മത്തായി അറിയിച്ചു.
അതേസമയം ദക്ഷിണകൊറിയയില്‍ അഞ്ഞൂറോളം ദക്ഷിണ കൊറിയക്കാര്‍ ജോലി ചെയ്യുന്ന കീസോങ്ങ് വ്യവസായ കോംപ്ലക്സ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇരു കൊറിയകളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഇതിലേക്ക് നയിച്ചത്.

Read More

കേരളത്തിന്റെ പദ്ധതി വിഹിതത്തിന് അംഗീകാരം


ന്യൂഡല്‍ഹി: കേരളം ആവശ്യപ്പെട്ട 17,000 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി.   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയിലാണ്   തീരുമാനമായത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇത് അടുത്ത കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.
കൊച്ചി മെട്രോ, വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖം, മൊബിലിറ്റി ഹബ്ബ് തുടങ്ങിയ സുപ്രധാന പദ്ധതികള്‍ക്കെല്ലാം കേരളം ആവശ്യപ്പെട്ട തുക അനുവദിച്ചിട്ടുണ്ട്.
 

 

Read More

സ്റ്റാലിന്‍ ഉള്‍പ്പെടെ 4 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു


 ചെന്നൈ: മുന്‍ ഉപമുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഗോവി ചേഴിയന്‍, തങ്കം തെന്നരശു, മൊയ്ദീന്‍ ഖാന്‍ എന്നീ  നാല് ഡിഎംകെ എംഎല്‍എമാരെ തമിഴ്‌നാട് നിയമസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. മുല്ലപ്പെരിയാര്‍, കാവേരി വിഷയങ്ങളില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയക്കൊടുവില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കാട്ടാനുണ്‌ടെന്ന് ഡിഎംകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.
തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമെത്തി ബഹളം വെച്ചു. സീറ്റിലേക്ക് മടങ്ങാന്‍ ആവര്‍ത്തിച്ച് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും ഏതാനും അംഗങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്പീക്കര്‍ സുരക്ഷാജീവനക്കാരെ വിളിച്ച് ബലംപ്രയോഗിച്ച് ഇവരെ പുറത്താക്കുകയായിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ധനമന്ത്രി ഒ. പനീര്‍ശെല്‍വം നാല് അംഗങ്ങളെ പുറത്താക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും സഭ പാസാക്കുകയുമായിരുന്നു.

 

Read More

ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാനിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി


ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി.
വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലസ്‌തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന് ഇറ്റലി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനപതി രാജ്യം വിടരുതെന്ന് മാര്‍ച്ച് 14ന് സുപ്രീം കോടതി ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാന്‍, ഫിബ്രവരി 22 നാണ് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നാവികര്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ പുതിയ തീരുമാനം.
കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 14നകം പ്രത്യേക കോടതി രൂപവല്‍ക്കരിക്കാനാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്.

Read More

ശീലങ്കയെ ശത്രുരാജ്യമായി പ്രഖ്യാപിക്കണമെന്ന് തമിഴ്‌നാട്


ചെന്നൈ: ശ്രീലങ്കയെ സൗഹൃദരാഷ്ട്രമായി കാണുന്നതിനെതിരേ തമിഴ്‌നാട് നിമയസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ജയലളിതയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
ശ്രീലങ്കയ്‌ക്കെതിരേ ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളില്‍ അന്വേഷണം നടത്തണമെന്നുംഅന്വേഷണങ്ങളില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തുന്നവരെ ശിക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. തമിഴര്‍ക്കെതിരായ പീഡനം ശ്രീലങ്കന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതു വരെ ഇന്ത്യ ലങ്കക്കെതിരേ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് ഈഴം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ശ്രീലങ്കയിലും ആഗോളതലത്തിലും തമിഴര്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നും പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ സംസാരിക്കവേ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


 

Read More

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചെത്തി


 ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തി.   സുപ്രീംകോടതി നല്‍കിയ ജാമ്യ കാലാവധി അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് നാവികര്‍ തിരിച്ചെത്തിയത്.   നാവികര്‍ക്കെതിരേ വധശിക്ഷയുണ്ടാകില്ല എന്ന ഉറപ്പു നല്‍കിയതിനു ശേഷമാണു നാവികരെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കാന്‍ ഇറ്റലി തയാറായതെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റില്‍ പറഞ്ഞു.
 വിചാരണ നേരിട്ടാല്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ വിധിക്കുമോയെന്നായിരുന്നു ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒന്നാമതായി ഉന്നയിച്ചതെന്നും ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നാവികര്‍ക്കെതിരേ വധശിക്ഷ വിധിക്കില്ലെന്നും വിചാരണ നടപടികള്‍ സംബന്ധിച്ച് ആശങ്കപ്പെടേണെ്ടന്നും അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയതായും മന്ത്രി വിശദമാക്കി.  
 എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മുന്‍കൂട്ടി ഉറപ്പു നല്‍കിയതു വഴി ജുഡീഷറിയെ സര്‍ക്കാര്‍ അവഹേളിച്ചെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.   സുപ്രീംകോടതി നല്‍കിയ സമയപരിധിക്കുള്ളില്‍ എത്തിയാല്‍ അറസ്റ്റും ഇറ്റാലിയന്‍ അംബാസഡര്‍ക്കെതിരേ നടപടിയും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഇറ്റലിയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.
ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നാവികരെ മടക്കി അയയ്ക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയാറായത്. ഇറ്റാലിയന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുരയ്‌ക്കൊപ്പമാണ് നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ഗിറോണെഎന്നിവര്‍ ഇന്ത്യയിലെത്തിയത്.  
അതേസമയം, നാവികര്‍ മടങ്ങിയെത്തിയത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ അന്തസുയര്‍ത്തുന്നതാണെന്നു പ്രധാനമന്ത്രി പ്രതികരിച്ചു.  
സ്വന്തം നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ ജാമ്യം അനുവദിക്കണമെന്ന നാവികരുടെ ആവശ്യം അംഗീകരിച്ചാണു ഫെബ്രുവരി 23 നു സുപ്രീംകോടതി സ്വദേശത്തേക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. എന്നാല്‍, നാവികരെ മടക്കി അയയ്ക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി, നാവികര്‍ മടങ്ങിയെത്തുന്നില്ലെങ്കില്‍ അവര്‍ക്കു ജാമ്യം നിന്ന ഇറ്റാലിയന്‍ സ്ഥാനപതി അനുമതി കൂടാതെ രാജ്യം വിടരുതെന്നു നിര്‍ദേശിച്ചുനാവികരുടെ കേസ് അടുത്ത മാസം രണ്ടിനു സുപ്രീംകോടതി പരിഗണിക്കും.

 

Read More

അഞ്ച് ഡിഎംകെ മന്ത്രിമാരും രാജിവെച്ചു


 ന്യൂഡല്‍ഹി: ശ്രീലങ്കന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ച് ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. മന്ത്രിമാരായ എസ്.എസ് പളനിമാണിക്കം, ജെ. ജഗത്‌രക്ഷകന്‍, ഗാന്ധിസെല്‍വന്‍ ,അഴഗിരി, നെപ്പോളിയന്‍ എന്നിവരാണ് രാജി നല്‍കിയത്.  
   

 

Read More

പാക്കിസ്ഥാനെതിരേ പാര്‍ലമെന്റ് പ്രമേയം പാസാക്കി


ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ പാര്‍ലമെന്റിന്റെ ലോക്‌സഭയും രാജ്യസഭയും പ്രമേയം പാസാക്കി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയം തള്ളിക്കൊണ്ടാണ് ഇന്ത്യയും പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.   ഇരുസഭകളും ഐകകണ്‌ഠേനയാണ് പ്രമേയം   പാസാക്കിയത്.
ലോക്‌സഭയില്‍ സ്പീക്കര്‍ മീരാകുമാറും രാജ്യസഭയില്‍ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയുമാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാക്കിസ്ഥാന്‍ കൈകടത്തുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നുസ്വന്തം മണ്ണ് ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന ഉറപ്പ് പാക്കിസ്ഥാന്‍ പാലിച്ചെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം സാധ്യമാകൂവെന്ന് പ്രമേയം പറയുന്നു.

 

Read More

ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുത്: സുപ്രീം കോടതി


 ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനിയ അനുമതി കൂടാതെ രാജ്യം വിടരുതെന്ന് സുപ്രീം കോടതിചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം 18-ന് അംബാസഡര്‍ കോടതിയില്‍ ഹാജരാകണം. നാവികര്‍ എന്തുകൊണ്ട് തിരിച്ചുവരില്ലെന്ന് 18-ന് മുന്‍പ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടു. വിഷയത്തില്‍ സ്ഥാനപതിക്ക് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും നേട്ടീസ് അയച്ചു. കേസ് 18-ന് വീണ്ടും പരിഗണിക്കും.
കേസ് പരിഗണിച്ചപ്പോള്‍ നാവികരെ മടക്കി അയയ്ക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റാലിയന്‍ നിലപാട് തീര്‍ത്തും ആശങ്കാജനകമാണെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഫെബ്രുവരി 22-നാണ് നാവികര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്. നാവികരെ തിരികയെത്തിക്കാം എന്ന ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഉറപ്പിലായിരുന്നു നാവികര്‍ക്ക് ജാമ്യം. എന്നാല്‍ നാവികര്‍ നാട്ടിലെത്തിയതോടെ ഇറ്റലി നിലപാട് മാറ്റുകയായിരുന്നു.
2012 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് നേരെ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷക്കായി നിയോഗിച്ച ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, ലത്തോറെ മിലാനോ എന്നിവര്‍ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ മൂന്ന് മത്സ്യതൊഴിലാളികളാണ് മരിച്ചത്.

 

Read More

കൊലക്കേസില്‍ പ്രതിയായി, യു.പി മന്ത്രി രാജിവച്ചു


ലക്‌നൗ: പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ യു.പി മന്ത്രി രാജിവച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സിയാ ഉള്‍ ഹഖി (30)?ന്റെ മരണവുമായി ബന്ധപ്പെട്ടാണ് യു.പി ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി രാജാ ഭയ്യ എന്നറിയപ്പെടുന്ന രഘുരാജ് പ്രതാപ് സിംഗ് രാജിവച്ചത്. രാജിക്കത്ത്  മുഖ്യമന്ത്രി അഖിലേഷ് യാദവിന് കൈമാറി.
 

Read More

കെഎസ്ആര്‍ടിസിക്ക് പ്രകൃതിവാതക പ്ലാന്റിനായി 100 കോടി


ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിക്ക് പ്രകൃതിവാതക പ്ലാന്റിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയ സംസ്ഥാന മന്ത്രിമാരുടെ സംഘം പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ഡീസല്‍ വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.  
 

 

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ അഞ്ചാമതും ഇടത്


അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന  ത്രിപുരയില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി അഞ്ചാം തവണയും അധികാരത്തില്‍. കോണ്‍ഗ്രസായിരുന്നു ഇടതുമുന്നണിയുടെ മുഖ്യ എതിരാളിനിലവിലെ നിയമസഭയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് 46 സീറ്റുകളാണുള്ളത്.  
മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ആറായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാ അലാമിനെയാണ് മാണിക് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്.
1978 നു ശേഷം ഒരു തവണ മാത്രമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടത്. 1988-93 കാലഘട്ടത്തിലായിരുന്നു ഇത്.  
മാണിക് സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന ബാദല്‍ ചൗധരിയും മന്ത്രിസഭയിലെ ജനവിധി തേടിയ മറ്റ് അംഗങ്ങളും വിജയിച്ചിട്ടുണ്ട്. ഋഷ്യമുഖില്‍ നിന്നാണ് മാണിക് സര്‍ക്കാര്‍ വിജയിച്ചത്.   
1977 വരെ ഇവിടെ കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്.

 

Read More

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു: കേന്ദ്ര ധനമന്ത്രി പി.ചിദംബരം


 ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ളില്‍ നിന്ന് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തന്റെ എട്ടാമത് പൊതുബജറ്റ് അവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചു.
ഇന്ത്യയ്ക്ക് ഉന്നത വളര്‍ച്ച നേടുകയെന്നത് അസാധാരണമായ കാര്യമല്ല. വളര്‍ച്ചയില്ലാതെ ഒരു വികസനവും സാധ്യമല്ല. സ്വര്‍ണ, ഇന്ധന ഇറക്കുമതികളിലൂടെ നേരിട്ടുകൊണ്ടിരിക്കുന്ന ധനകമ്മി ആശങ്കാജനകമാണ്. നാണയപ്പെരുപ്പം 4.2 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്‌ടെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ശക്തമായ നടപടികള്‍ വേണം. അടുത്ത സാമ്പത്തിക വര്‍ഷം ധനകമ്മി 4 ശതമാനമാക്കി കുറയ്ക്കുമെന്നും ചിദംബരം പറഞ്ഞു. വളര്‍ച്ചാ നിരക്ക് എട്ടു ശതമാനത്തിലെത്തിക്കുക വെല്ലുവിളിയാണ്. ഇന്ത്യയെക്കാള്‍ വളര്‍ച്ച ചൈനയിലും ഇന്‍ഡോനേഷ്യയിലും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
2013-14 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
♦ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിക്ക് 33,000 കോടി രൂപ

ടൂറിസം പദ്ധതിക്ക് 80, 194 കോടി രൂപ
ഗ്രാമീണ വികസനത്തിന് 80, 000 കോടിരൂപ
 
പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് 41,000 കോടി രൂപ

ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിന് 28500 കോടി രൂപ
ന്യൂനപക്ഷ ക്ഷേമത്തിനായി 3511 കോടി രൂപ
വികലാംഗക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്ക് 110 കോടി രൂപ
ആരോഗ്യപദ്ധതിക്ക് 33,000 കോടി രൂപ
ആരോഗ്യരംഗത്തെ ഗവേഷണ വികസനത്തിനായി 4727 കോടി രൂപ
സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27257 കോടി രൂപ
വിദ്യാഭ്യാസമന്ത്രാലയത്തിന് 65000 കോടി രൂപ
ശിശുക്ഷേമമന്ത്രാലയത്തിന് 17,700 കോടി രൂപ
ജലശുദ്ധീകരണത്തിന് 1400 കോടി രൂപ
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 33,000 കോടി രൂപ
ഉച്ചഭക്ഷണ പദ്ധതിക്ക് 13215 കോടി രൂപ
കാര്‍ഷിക ഗവേഷണത്തിന് 3400 കോടി രൂപ
കാര്‍ഷികകടാശ്വാസ പദ്ധതികള്‍ക്കായി 70,000 കോടി രൂപ
ജലവിതരണത്തിനും ശുചീകരണത്തിനുമായി 15269 കോടി രൂപ
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിന് 1000 കോടി രൂപ
ആയുര്‍വേദംഹോമിയോപ്പതിയുനാനി മേഖലയ്ക്ക് 1089 കോടി
 
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി
 
മാനവിവശേഷി മന്ത്രാലയത്തിന് 65, 867 കോടി
 
വനിതാക്ഷേമത്തിന് 200 കോടി രൂപ അനുവദിച്ചു
 
ധനകമ്മി 5.3% ആകുംഅടുത്ത വര്‍ഷം നാലു ശതമാനവും
 
വാര്‍ഷിക പദ്ധതിയില്‍ 29.4% വ ര്‍ദ്ധന
വിദേശമൂലധനം ആകര്‍ഷിക്കേണ്ടത് അത്യാവശ്യം
 
വികസനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കണം
 



 

Read More

റയില്‍വെ ബജറ്റ്: ചരക്കുകൂലി കൂട്ടി


 ന്യൂഡല്‍ഹിചരക്കുകൂലിയില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തി പുതിയ റെയില്‍വേ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.. പുതുതായി 67 എക്‌സ്പ്രസ് ട്രെയിനുകളും 27 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളും എട്ടു ഡെമു സര്‍വീസുകളും പ്രഖ്യാപിച്ച ബജറ്റില്‍ കേരളത്തിനു  മൂന്ന് എക്‌സ്പ്രസ് ട്രെയിനുകളും രണ്ടു പാസഞ്ചര്‍ ട്രെയിനുകളും ലഭിച്ചു. പാലക്കാട് കോച്ച് ഫാക്ടറി വേഗം പൂര്‍ത്തിയാക്കുന്നതിനായി മന്ത്രി  ബജറ്റില്‍ ഇതിനായി 53 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
 ഏപ്രില്‍ മുതല്‍ അഞ്ചു ശതമാനം ചരക്കുകൂലി കൂടും.ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതടക്കമുള്ള സുരക്ഷയ്ക്കു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തു ന്നതിനും റെയില്‍വേയുടെ വിവിധ സേവനങ്ങളും സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ബന്‍സലിന്റെ കന്നിബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. റെയില്‍വേയിലെ 1,50,000 ഒഴിവുകള്‍ നികത്തുംഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാന്‍ അത്യാധുനിക സംവിധാനം, യാത്രയ്ക്കിടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി പ്രധാന ട്രെയിനുകളില്‍ സൗജന്യ വൈ ഫൈ, റിസര്‍വേഷന്‍ നില അറിയിക്കുന്ന എസ്എംഎസ് സന്ദേശം, യാത്രാസുഖം കൂട്ടുന്ന പ്രത്യേക എസി 'സുഖാനുഭൂതി' കോച്ചുകള്‍, റെയില്‍വേ പോലീസില്‍ 10 ശതമാനം ഒഴിവുകളില്‍ സ്ത്രീകള്‍, റെയില്‍വേ തൊഴിലുകള്‍ക്കു കൊല്ലത്ത് അടക്കം 25 വൈദഗ്ധ്യ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ   പ്രഖ്യാപനങ്ങള്‍  ബജറ്റിലുണ്ട്. മതപരമായ തീര്‍ഥാടനത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും പ്രഖ്യാപിച്ചു.
കേരളത്തിനു കിട്ടിയ ട്രെയിനുകള്‍
ലോകമാന്യ തിലക്- കൊച്ചുവേളി എക്‌സ്പ്രസ് (പ്രതിവാരം), വിശാഖപട്ടണം- കൊല്ലം (പ്രതിവാരം), മംഗലാപുരം-കോയമ്പത്തൂര്‍-കച്ചെഗുഡ എന്നീ എക്‌സ്പ്രസ് ട്രെയിനുകളും ഷൊര്‍ണൂര്‍- കോഴിക്കോട്, പുനലൂര്‍-കൊല്ലം- തൃശൂര്‍-ഗുരുവായൂര്‍ എന്നീ പ്രതിദിന പാസഞ്ചര്‍ ട്രെയിനുകളുമാണു കേരളത്തിനു കിട്ടിയത്.

 

Read More

ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി: സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവ്


ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയുമായുള്ള ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതിയാരോപണങ്ങളെക്കുറിച്ചു സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കരാറുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ റോമില്‍ അറസ്റ്റ് ചെയ്ത തിനു പിന്നാലെയാണു വിഐപി ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടത്.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികളുടെ ഉപയോഗത്തിനായി 12 അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുമായി വ്യോമസേന ടെന്‍ഡര്‍ ഉറപ്പിച്ചിരുന്നു. 2010 ലാണു 3600 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാറുണ്ടാക്കിയത്. മൂന്നു ഹെലികോപ്ടറുകള്‍ രാജ്യത്തെത്തിക്കുകയും ചെയ്തിരുന്നു. കരാറുകള്‍ക്കായി വിവിധ രാജ്യങ്ങളില്‍ കൈക്കൂലി വിതരണം ചെയ്‌തെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നാണു ഫിന്‍മെക്കാനിക്ക മേധാവി ജ്യുസപ്പെ ഓര്‍സിയെ അറസ്റ്റ് ചെയ്തത്. ഫിന്‍മെക്കാനിക്കക്കെതിരേ മൂന്നു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണു മേധാവിയെ അറസ്റ്റ് ചെയ്തത്.
 ഇറ്റാലിയന്‍ സര്‍ക്കാര്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് ആഗസ്ത വെസ്റ്റ്‌ലാന്‍ഡ്. ഇടപാടു നടന്ന കാലത്ത് ഓര്‍സി, ഉപകമ്പനിയുടെ സാരഥിയായിരുന്നു. അമേരിക്കന്‍ കമ്പനിയായ ബികോര്‍സ്‌കിയെ മറികടന്നാണു വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.

 

Read More

ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു


 ലക്‌നോ: ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 12 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയില്‍ ചേര്‍ന്നത്. ഇതില്‍ ഒരാള്‍ക്ക് കാബിനറ്റ് പദവിയും ബാക്കി 11 പേര്‍ക്ക് സഹമന്ത്രി സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. രാജേന്ദ്ര ചൗധരിയ്ക്കാണ് കാബിനറ്റ് പദവി2014ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് മന്ത്രിസഭാ പുന:സംഘടനയെന്നാണ് വിദഗ്ധ വിശകലനം.
 

Read More
JQuery Cycle Plugin - Example Slideshow