ചുട്ടുപൊള്ളി 2012


നൂറ്റുമുപ്പത്തിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ 2012 ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
1880 ന് ശേഷം ലോകം സാക്ഷിയായ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ ഒന്‍പതാംസ്ഥാനമാണ് 2012 നെന്ന് നാസ ഗവേഷകര്‍ പറയുന്നു.
ലാ നിനാ (La Nina) എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ഭൂമിയുടെ ചില മേഖലകള്‍ തണുത്തില്ലായിരുന്നെങ്കില്‍, 2012 കൂടുതല്‍ ചൂടേറിയതായി മാറുമായിരുന്നു
ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 0.6 ഡിഗ്രി കൂടുതലായിരുന്നു 2012 ലേതെന്നും നാസ ഗവേഷകര്‍ പറയുന്നു.
ഭൗമതാപനത്തിന്റെ കാലമാണിതെങ്കിലും, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ദീര്‍ഘകാല ശരാശരിയെക്കാള്‍ തണുപ്പ് അനുഭവപ്പെട്ടെന്ന് നാസയുടെ ഗോദാര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസിലെ ഡോ.ജെയിംസ് ഹാന്‍സന്‍ അറിയിച്ചു.

Read More

ഇന്ത്യന്‍ രോഗാണു അന്താരാഷ്ട്ര തലത്തില്‍ ഭീതി വിതക്കുന്നു


ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് എത്തിയ പുതിയ മാരക രോഗാണു ബ്രിട്ടനില്‍ പടരുന്നു. മരുന്നുകള്‍ ഫലിക്കാത്ത ഈ ബാക്റ്റീരിയബാധ ലോകമെങ്ങും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.
ഇന്നു ലഭ്യമായ ഏറ്റവും ശക്്തമായ ആന്റിബയോട്ടിക് ഔഷധങ്ങളെപ്പോലും തോല്‍പിക്കാന്‍ ശേഷിയുള്ള രോഗാണുവിന്റെ എന്‍സൈമിന് ശാസ്ത്രജ്ഞര്‍ എന്‍.ഡി.എംവണ്‍ (ന്യൂദല്‍ഹി മെറ്റലോ ബീറ്റ ലാക്റ്റാമേസ്) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ജീവിയുടെ ശരീരത്തിലുള്ള രാസസംയുക്തമാണ് എന്‍സൈം.
പ്രകൃതിയിലെ ഏതു ബാക്ടിരിയയുടെയും ശരീരത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന എന്‍.ഡി.എംവണ്‍ എന്‍സൈം താമസിയാതെ വിവിധ ബാക്ടീരിയകളില്‍ പ്രത്യക്ഷമായി ലോകമെങ്ങും പടരുമെന്നാണ് ഗവേഷകരുടെ ഭീതി. എന്‍.ഡി.എംവണ്‍ ഔഷധങ്ങളെ പ്രതിരോധിക്കുന്നതിനാല്‍ ആഗോള രോഗബാധ പലരാജ്യങ്ങളിലും കൂട്ടമരണത്തിനു കാരണമാവാം.  എന്‍.ഡി.എംവണ്‍ എന്‍സൈം പടരുകയും വിവിധ ബാക്ടീരിയകളില്‍ പ്രത്യക്ഷമാവുകയും ചെയ്താല്‍ ചികില്‍സ അസാധ്യമായ മാരകരോഗങ്ങള്‍ പടരും. ആന്റിബയോട്ടിക്ക് ഔഷധങ്ങള്‍ ഫലിക്കാതെ രോഗികള്‍ മരണത്തിനു കീഴടങ്ങേണ്ടിവരും.
ചെന്നൈ, ഹരിയാന എന്നിവിടങ്ങളിലെ ആശുപത്രികളില്‍നിന്നാണ് ബാക്റ്റീരിയ ലണ്ടനില്‍ എത്തിയതെന്ന് ലാന്‍സെറ്റ് ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.
ഇന്ത്യയില്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കും ചികില്‍സക്കുമായി എത്തിയ ബ്രിട്ടീഷ് പൗരന്‍മാരിലാണ് രോഗാണുവിനെ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍മാത്രം 50 രോഗികളില്‍ പുതിയ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തി. പുതിയ ഭീഷണി എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് ഗവേഷകര്‍ തല പുകയ്ക്കുകയാണ്. എന്നാല്‍, രോഗാണുവിന്റെ ഉറവിടമായ ഇന്ത്യയില്‍ ഇതുവരെ ഇക്കാര്യം പഠനവിഷയമായിട്ടില്ല.
രോഗബാധ കണ്ടെത്തിയത് ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസത്തിന് കനത്ത തിരിച്ചടിയാവും. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. മരുന്നു ഫലിക്കാത്ത ബാക്ടീരിയകളുടെ എണ്ണം സമീപകാലത്ത് വര്‍ധിക്കുകയാണ്. 'അതിശക്ത അണു' അഥവാ 'സൂപ്പര്‍ബഗ്' എന്നാണ് ഇത്തരം രോഗാണുക്കള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

Read More

ശുദ്ധജലം മൗലികാവകാശ പട്ടികയില്‍


യുനൈറ്റഡ് നാഷന്‍സ്: ശുദ്ധജലലഭ്യത ഓരോ പൗരന്റെയും അടിസ്ഥാന മനുഷ്യാവകാശമായി യു.എന്‍ ജനറല്‍ അസംബ്ലി പ്രഖ്യാപിച്ചു. 122 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 41 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
കുടിക്കുന്നതിനും ശുചീകരണത്തിനും ജലം ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടേയും അടിസ്ഥാനാവകാശമായി വ്യവസ്ഥ ചെയ്യുന്ന പ്രമേയം ബൊളീവിയയാണ് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
നിലവില്‍ 88.40 കോടി ജനങ്ങള്‍ക്ക് കുടിക്കാനുള്ള ശുദ്ധജലം ലഭ്യമല്ല. 260 കോടിയോളം പേര്‍ക്ക് ശുചീകരണത്തിനുള്ള ജലവും അപ്രാപ്യമാണ്. ജലമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം 15 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിച്ചൊടുങ്ങുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. ശുദ്ധജലം നിഷേധിക്കപ്പെടുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ജലം ലഭ്യമാക്കാന്‍ ഓരോ അംഗങ്ങളും ഫണ്ട് വകയിരുത്തണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധയൂന്നാന്‍ സന്നദ്ധ സംഘടനകളോടും പ്രമേയം ആവശ്യപ്പെട്ടു. അതേസമയം, പ്രമേയം ചുമത്തുന്ന കര്‍ത്തവ്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

 

Read More

പെരുമഴക്കാലവുമായി 'ലാ നിന' വരുന്നു


ജനീവ: ഇക്കുറി മഴ കുറഞ്ഞു പോയി എന്ന് ആശങ്കയുണ്ടോ? എങ്കിലിതാ മണ്‍സൂണ്‍ കാലത്ത് പെരുമഴയ്ക്ക് വഴിയൊരുക്കുന്ന 'ലാ നിന' സമുദ്രാന്തരീക്ഷ പ്രതിഭാസം വരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലും കിഴക്കന്‍ ഓസ്‌ട്രേലിയയിലും ഇത് വരുംമാസങ്ങളില്‍ വര്‍ഷപാതം സൃഷ്ടിക്കുമെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. ലാ നിനയുടെ ഫലമായി ഇന്ത്യയില്‍ നേരത്തേ പ്രവചിച്ചതിലും കൂടുതല്‍ മഴ കിട്ടാന്‍ സാധ്യതയുണ്ടെത്രെ.
കടലിലെ താപനില ക്രമാതീതമായി ഉയര്‍ത്തുന്ന 'എല്‍ നിനോ' പ്രതിഭാസത്തിന് നേരേ വിരുദ്ധമാണ് 'ലാ നിന'. സ്പാനിഷ് പദമായ 'ലാ നിന'യുടെ അര്‍ഥം പെണ്‍കുട്ടിയെന്നാണ്, 'എല്‍ നിനോ' ആണ്‍കുട്ടിയും. ശക്തമായ 'എല്‍ നിനോ'യുടെ തുടര്‍ച്ചയായാണ് ലാ നിന വരുന്നത്.
2009 അവസാനം പ്രത്യക്ഷപ്പെട്ട 'എല്‍ നിനോ' പ്രതിഭാസം ഘട്ടം ഘട്ടമായി ക്ഷയിച്ച് കഴിഞ്ഞ മെയ് മാസത്തോടെ അപ്രത്യക്ഷമാവുകയായിരുന്നു.
അതാണ് ഇപ്പോള്‍ ശാന്തസമുദ്ര തീരത്തെ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ 'ലാ നിന'യുടെ വരവിന് ഇടയാക്കിയത്. അറ്റ്‌ലാന്റിക് തീരത്തെ ഉഷ്ണമേഖലാരാജ്യങ്ങളില്‍ ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള ശക്തമായ കാറ്റിന് 'ലാ നിന' കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

 

Read More
JQuery Cycle Plugin - Example Slideshow