കുട്ടനാട് പാക്കേജ് : എം.എസ് സ്വാമിനാഥന്‍ കുട്ടനാട്ടില്‍


ആലപ്പുഴ : കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. എം. എസ് സ്വാമിനാഥന്റെ കുട്ടനാട് സന്ദര്‍ശനം തുടങ്ങി. കൈനകരിയില്‍ നിന്നും യാത്ര തുടങ്ങിയ സംഘം ആര്‍ . സി. ബ്ലോക്കുകളില്‍ സന്ദര്‍ശനം നടത്തും

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാട്ടുകാരുടെ അഭിപ്രായവും സംഘം തേടും. ജലസേചന വകുപ്പ്, കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Read More

യുവജനോത്സവ കലാകിരീടം വീണ്ടും മാര്‍ ഇവാനിയസിന


ആറ്റിങ്ങല്‍ : കേരള സര്‍വ്വകലാശാലയുടെ 40-ാമത് യുവജനോത്സവം കൊടിയിറങ്ങിയപ്പോള്‍ തുടര്‍ച്ചയായ ആറാം തവണയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് വിജയകിരീടം ചൂടി. ആറ്റിങ്ങലില്‍ എട്ട് വേദികളിലായി അരങ്ങേറിയ യുവജനോത്സവത്തില്‍ 165 പോയിന്റ്‌സ് നേടിയാണ് മാര്‍ ഇവാനിയോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനക്കാരായ തിരുവനന്തപുരം ആള്‍ സെയ്ന്റസ് കോളേജ് 60 പോയിന്റ്‌സും മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് 56 പോയിന്റ്‌സും നാലാം സ്ഥാനക്കാരായ തിരുവനന്തപുരം മാര്‍ബസിലിയോസ് 37 പോയന്റ്‌സുമാണ് നേടിയത്. കൊല്ലം ടി.കെ.എം കോളേജിലെ എസ്.തൃപ്തി 23 പോയിന്റ്‌സ് നേടി കലാതിലകവും തിരുവനന്തപുരം പി.എം.എസ് ഡെന്റല്‍ കോളേജിലെ ജിഷ്ണു സജയകുമാര്‍ 12 പോയിന്റ്‌സ് നേടി കലാപ്രതിഭയുമായി. ഫെബ്രുവരി 23 മുതല്‍ 27 വരെ നീണ്ടുനിന്ന യുവജനോത്സവത്തില്‍ 250 കലാലയങ്ങളില്‍ നിന്നായി  മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

Read More

സ്മാര്‍ട്ട് സിറ്റി യാഥാരത്ഥ്യമാകുന്നു


കൊച്ചി : 2011 ഫിബ്രവരി 2 ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ദുബായ് സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രധാന തര്‍ക്കവിഷയങ്ങള്‍ പരിഹരിച്ചതോടെ ഏറെ നാളായി ആശങ്കയിലായിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. 2007 മേയ് 13 ന് കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് 2007 നവംബര്‍ 16 ന് ശിലാസ്ഥാപനവും നടന്നിരിന്നുവെങ്കിലും പിന്നെ സ്മാര്‍ട്ട്‌സിറ്റി ഭാരവാഹികളും കേരള സര്‍ക്കാരും തമ്മില്‍ ഉണ്ടായ ഭൂവവകാശ തര്‍ക്കങ്ങളെ തുടര്‍ന്ന് പദ്ധതി വൈകുകയായയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ പന്ത്രണ്ടുശതമാനം ഭൂമിയില്‍ വില്‍പ്പനാവകാശമില്ലാതെ സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വ്യവസ്ഥ പ്രധാന നിക്ഷേപകരായ ടീകോം അംഗീകരിച്ചതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്കടുത്തത്. ടീകോം നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ണിയാവും കൊച്ചി സ്മാര്‍ട്ട്‌സിറ്റി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് പാര്‍ക്കായി മാറാന്‍ പോകുന്ന സ്മാര്‍ട്ട്‌സിറ്റിക്ക് 800 കോടി രൂപയാണ് പദ്ധതി ചിലവ് പ്രാരംഭഘട്ടത്തില്‍ കണക്കാക്കിയിരുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ ടീകോം കണക്കാക്കിയിരിക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ ടീകോം ആസൂത്രണം ചെയ്തിരിക്കുന്നത് 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സമുച്ചയമാണ്. നിര്‍മ്മാണ,ടൂറിസം, വ്യവസായ മേഖലകള്‍ക്ക് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read More

51-ാമത് കലോത്സവ കിരീടം കോഴിക്കോടിന്‌


കോട്ടയം :  അന്‍പത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങിയപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം തവണയും കോഴിക്കോട് വിജയകിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോട് നേടിയത്. രണ്ടാം സ്ഥാനം 776 പോയിന്റ് നേടിയ തൃശൂരിനാണ്. 767 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തും 763 പോയിന്റ് നേടി പാലക്കാട് നാലാമതുമെത്തി.അഞ്ചാം സ്ഥാനം എറണാകുളത്തിനും ആറാം സ്ഥാനം ആതിഥേയരുമായ കോട്ടയത്തിനുമാണ്. കാഞ്ഞങ്ങാട് ദൂര്‍ഗ്ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്‍സ്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാം സ്ഥാനക്കാര്‍. സമാപന സമ്മേളനം മന്ത്രി എം.എ ബേബിയുടെ അദ്ധ്യക്ഷതയില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സ്വര്‍ണ്ണകപ്പ് കൈമാറി.

Read More

കൊച്ചി ആഴക്കടല്‍ എണ്ണ സംമ്പുഷ്ടമെന്ന് സ്ഥിരീകരിച്ചു


കൊച്ചി :  കൊച്ചി ആഴക്കടലില്‍ എണ്ണയുടെ വന്‍ നിക്ഷേപമുണ്ടെന്ന് എണ്ണ-പ്രകൃതിവാതക കമ്മീഷന്‍ സ്ഥിതീകരിച്ചു. വിശദമായ രാസപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണീ നിഗമനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെ കൊച്ചി ആഴക്കടലില്‍ നടത്തിയ പര്യവേക്ഷണത്തിന്റെ ഫലം ആയിട്ടാണ് ഈ കണ്ടെത്തലുകള്‍. 2012 അവസാനം വരെ നീണ്ടു നില്‍ക്കുന്ന പര്യവേക്ഷണം കൊച്ചി ആഴക്കടലില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1977 ല്‍ ആദ്യമായി കൊച്ചി തീരത്ത് നടത്തിയ എണ്ണ പര്യവേക്ഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2009 ആഗസ്റ്റിലാണ് ആഴക്കടലില്‍ പര്യവേക്ഷണം തുടങ്ങിയത്. അതിന്റെ രാസപരിശോധന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്. കൊച്ചി ആഴക്കടലില്‍ 6000 മീറ്ററോളം കുഴിച്ചിരുന്നു. ഇനിയുള്ള പര്യവേക്ഷണത്തില്‍ എണ്ണ കണ്ടെത്തിയാല്‍ ഉത്പാദനം നടത്താന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും.

Read More

രാജ്യാന്തര ചലച്ചിത്രമേള അവാര്‍ഡ് തുക കൂട്ടി


തിരുവനന്തരപുരം : ഡിസംബര്‍ 10-ന് തിരുവനന്തരപുരത്ത് തുടങ്ങാനിരുന്ന 15-ാംമത് കേരള സംസ്ഥാന രാജ്യാന്തര ചലച്ചിത്ര മേളയുടെ അവാര്‍ഡ് തുക വര്‍ദ്ധിപ്പിച്ചതായി അധിക്യതര്‍ അറിയിച്ചു. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം അവാര്‍ഡ് 15 ലക്ഷം രൂപയും, മികച്ച സംവിധായകനുള്ള രജത ചകോരം 4 ലക്ഷവും, സ്വാഗത സംവിധായകനുള്ള രജത ചകോരം 3 ലക്ഷവുമായി ഉയര്‍ത്തി. ഇതിനു പുറമേ പ്രേക്ഷകരുടെ അവാര്‍ഡായ രജത ചകോരത്തിന് 2 ലക്ഷം രൂപയും നല്‍കും. മികച്ച സംഭാവനയ്ക്ക് ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍ഡോഗിന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആചരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി പറഞ്ഞു.

Read More

കോഴിക്കോട് ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ഒരുങ്ങി


കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കോഴിക്കോട് ഒരുങ്ങി.  ഈ വമ്പന്‍ പൂക്കളമൊരുക്കിയത് രണ്ടു മണിക്കൂര്‍ എട്ടു മിനിട്ടു കൊണ്ടാണ്. രാവിലെ 10.30 മുതലാണ് പൂക്കളം ഇടാന്‍ തുടങ്ങിയത്. ഏഴു വന്‍കരകളെ പ്രതിനിധീകരിച്ച് ഏഴുതരത്തിലുള്ള പൂക്കള്‍ കൊണ്ടാണ് പൂക്കളം ഇട്ടത്. ഗിന്നസ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധികള്‍ എന്നിവരും പൂക്കളം വിലയിരുത്താനെത്തിയിരുന്നു. മാനവ മൈത്രി എന്ന സന്ദേശമാണ് പൂക്കളത്തിനുണ്ടായിരുന്നത്. നൂറു ടീമുകള്‍ ചേര്‍ന്നു 17,662 ചതുരശ്ര അടിയിലാണു പൂക്കളം ഒരുക്കിയത്. പൂക്കളത്തിനായി തോവാളയില്‍ നിന്ന് 14,500 കിലോ പൂക്കളാണു കൊണ്ടുവന്നത്. 30 ചിത്രകലാ അധ്യാപകരുടെ മേല്‍നോട്ടത്തിലാണു പൂക്കളം ഒരുക്കിയത്.
 

Read More

എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റു


തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നവജാതശിശുവിനെ അമ്മ 5,000 രൂപയ്ക്കു വിറ്റു. കടയ്ക്കല്‍ സ്വദേശിയായ യുവതിയാണു കുട്ടിയെ വിറ്റത്. ആശുപത്രിയിലെ ഇടനിലക്കാരി മുഖേനെയാണ് ഇവര്‍ കുട്ടിയെ വിറ്റതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമ്പത്തിക ഭദ്രതയില്ലാത്തതിനാലാണ് കുട്ടിയെ ഇവര്‍ വിറ്റതെന്നാണു വിവരം. അമ്മയ്‌ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

 

Read More

മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂദല്‍ഹി/കൊല്ലം: ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ പ്രത്യേകാനുവാദ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ അഭ്യര്‍ഥന പരിഗണിച്ചാണിത്. അതേസമയം കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ബംഗളൂരുവിലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍ഡിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുമെന്നും മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസ് അന്‍വാര്‍ശേരിയില്‍ എത്തിയിട്ടുണ്ടെന്നും അഭിഭാഷകനായ അഡോള്‍ഫ് മാത്യു അറിയിച്ചതിനെ തുടര്‍ന്നാണ്, അസാധാരണമായി കേസ് ചൊവ്വാഴ്ച തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്.  കര്‍ണാടക പൊലീസിനെയും കേരള സര്‍ക്കാറിനെയും എതിര്‍കക്ഷികളാക്കി സിംഗിള്‍ ബെഞ്ച് ജഡ്ജി സുഭാഷ് ബി. ആദിയുടെ മുമ്പാകെ അഡ്വ. പി. ഉസ്മാന്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
കേരള പൊലീസിന്റെ പക്കലുള്ള മഅ്ദനിയുടെ ടൂര്‍ ഡയറിയുടെ പൂര്‍ണ രൂപം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന അപേക്ഷയും കോടതി പരിഗണിക്കും.


 

Read More

വാട്ടര്‍സ്പൗട്ട് കേരളത്തിലും


തിരുവനന്തപുരം: പകല്‍സമയത്ത് കടലില്‍ കൂരിരുട്ടും ആകാശംമുട്ടെ തിരമാലകളും രൂപപ്പെട്ട അപൂര്‍വ പ്രതിഭാസം കടല്‍ച്ചുഴലി എന്നോ ജലച്ചുഴലി എന്നോ വിളിക്കാവുന്ന വാട്ടര്‍സ്പൗട്ട് (Waterspout) ആണെന്ന് വിദഗ്ധര്‍. ആകാശത്തു നിന്ന് കടലിലേക്ക് കുമിളിന്റെ ആകൃതിയില്‍ രൂപപ്പെടുന്ന ചുഴലിമേഘത്തെയാണ് വാട്ടര്‍സ്പൗട്ട് എന്നു വിളിക്കുക. ജലാശയത്തിനു മേല്‍ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റാണ് ഇത്.  അമേരിക്കന്‍ തീരങ്ങളിലും മറ്റും സാധാരണമായ ഈ പ്രതിഭാസം കേരളതീരത്ത് അപൂര്‍വമാണ്. എന്തുകൊണ്ടിത് കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നുവെന്നറിയാന്‍ വിശദ പഠനം വേണ്ടിവരും.
കരയിലുണ്ടാകുന്ന ടൊര്‍ണാഡോ ചുഴലിക്കാറ്റിന് സമാനമായ പ്രതിഭാസമാണ് വാട്ടര്‍സ്പൗട്ട്. വാട്ടര്‍സ്പൗട്ടിന് അനുകൂലമായ സാഹചര്യമാണ് തെക്കന്‍ തീരത്തില്‍. കേരള തീരത്ത് ഇടിമിന്നല്‍ മേഘം രൂപം കൊണ്ടിട്ടുണ്ട്. പത്ത് കിലോ മീറ്റര്‍ വരെയുള്ള സമുദ്ര തലത്തില്‍ ഇതുണ്ടാകും. കടലിന്റെ പ്രതലത്തില്‍ ചുഴി രൂപം കൊള്ളുകയും അത് ആ ഭാഗത്ത് കടുത്ത ആഘാതമുണ്ടാക്കുകയും ചെയ്യാം.  കടലില്‍ ഇരുട്ട് വരുന്നതും ക്ഷോഭിക്കുന്നതും ഇതിന്റെ ഭാഗമാണ്.

 

Read More

മനുഷ്യക്കടത്ത്; തമിഴ് പുലി ശിവകുമാര്‍ അറസ്റ്റില്‍


കൊല്ലം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എല്‍ടിടിഇക്കു ധനസമാഹരണം നടത്തുന്നതില്‍ പ്രധാനിയായിരുന്ന തമിഴ്പുലി ശിവകുമാര്‍(ശിവ 52) അറസ്റ്റിലായി. വഞ്ചന, അനധികൃതമായി ആളുകളെ വിദേശത്തേക്ക് കയറ്റി അയയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണു ശിവ. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണു മനുഷ്യക്കടത്തു നടത്തിയിരുന്നത്.
15 പ്രതികളുള്ള കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുന്നു. 64 പേരെ കയറ്റി അയക്കാനാണു സംഘം കേരളത്തില്‍ എത്തിയത്. ബാക്കിയുണ്ടായിരുന്ന 38 പേരെ കൊല്ലത്തു ലോഡ്ജില്‍ നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണു മനുഷ്യക്കടത്തിന്റെ വലിയ കണ്ണികളിലേക്കു പൊലീസിനു സൂചന ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ഒന്നര വര്‍ഷമായി ഓസ്‌ട്രേലിയയിലേക്കു ബോട്ട് മാര്‍ഗം ആളുകളെ അയച്ചിരുന്നു. തീരത്ത് എത്തുമ്പോള്‍ ബോട്ട് തകര്‍ത്ത ശേഷം അഭയാര്‍ഥികളായാണ് അവിടെ പ്രവേശിക്കുന്നത്.
പിന്നീട് ഇവര്‍ക്കു ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതോടെ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കടക്കാനാകുമെന്നും ശിവ പോലീസിനോടു വെളിപ്പെടുത്തി. മനുഷ്യക്കടത്തു കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്ത ജയിംസ് കാര്‍ലോസിനെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ തമിഴ്‌നാട്ടിലും കൊച്ചിയിലും കൊണ്ടുപോയി തെളിവെടുക്കും.

 

Read More

ട്രെയിന്‍ കാറിലിടിച്ച് വിദേശ ദമ്പതികളടക്കം നാലുമരണം


മാരാരിക്കുളം: ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് ജര്‍മന്‍കാരായ ദമ്പതികളടക്കം നാലുപേര്‍ മരിച്ചു. ജര്‍മനിയിലെ മെയ്ര്‌നിക് സ്വദേശികളായ മാന്‍ഫ്രെഡ് ഹെര്‍ബര്‍ട്ട് ഗെസ്റ്റാവോ റുഡോള്‍ഫ് മരിയ (54), ഭാര്യ കാതറിന്‍ സുസൈന്‍ (47), മാരാരിക്കുളം വടക്കുപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തയ്യില്‍വീട്ടില്‍ സേവ്യറിന്റെ മകന്‍ ആന്റണി (തങ്കച്ചന്‍ 30), മാരാരി ബീച്ച് റിസോര്‍ട്ടില്‍ ട്രെയിനിയായി ജോലിനോക്കുന്ന മാരാരിക്കുളം തെക്കുപഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ വിഷ്ണുവിഹാറില്‍ ഷാജിയുടെ മകള്‍ ഷാനിമോള്‍ (21) എന്നിവരാണ് ദാരുണമായി മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പൂപ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്തെ ലെവല്‍ക്രോസില്‍ ഞായറാഴ്ച രാവിലെ 10.45നാണ് അപകടം. ആലപ്പുഴയിലേക്ക് വരികയായിരുന്ന 6041 നമ്പര്‍ ചെന്നൈ ആലപ്പി എക്‌സ്പ്രസ് ട്രെയിനാണ് കാറില്‍ ഇടിച്ചത്.
ദത്തെടുത്ത ആറുവയസുള്ള മകള്‍ രൂപ, ഒമ്പതുകാരനായ മാക്‌സ്‌ലോക് എന്നിവരുമൊത്ത് ശനിയാഴ്ച മാരാരി ബീച്ച് റിസോര്‍ട്ടില്‍ എത്തിയതാണ് വിദേശ ദമ്പതികള്‍. ചേര്‍ത്തല കെ.വി.എം ആശുപ ത്രിയിലെ ഡോക്ടറെ കാണാന്‍  കാതറിന്‍ സുസൈനുമായി കാറില്‍ പോകുമ്പോഴായിരുന്നു അപകടം. മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷനടുത്ത് ഗേറ്റ് കീപ്പറുള്ള ലെവല്‍ക്രോസ് അടച്ചതിനാല്‍, ഡോക്ടറെ കാണാന്‍ വൈകുമെന്ന് കരുതി വഴിമാറിയാണ് ഇവര്‍ ആളില്ലാ ലെവല്‍ക്രോസ് വഴി വന്നത്. ഈ സമയം ഹോണ്‍ മുഴക്കാതെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ലെവല്‍ക്രോസിന്റെ മധ്യഭാഗത്തെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുകളിലേക്കുയര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ തട്ടി പാളത്തിനരികിലെ ചതുപ്പില്‍ പതിച്ചു.വന്‍ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് തന്നെ ട്രെയിനും നിര്‍ത്തി. ട്രെയിന്‍  കിടന്നതിനാല്‍ നാട്ടുകാര്‍ക്ക് കാറിനടുത്തെത്താന്‍ താമസം നേരിട്ടു. ട്രെയിന്‍ നീങ്ങിയശേഷമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. വിദേശ ദമ്പതികളില്‍ റുഡോള്‍ഫ് മരിയക്ക് തലക്കും കാതറിന്‍ സുസൈന് കഴുത്തിനുമാണ് മാരകപരിക്കേറ്റത്. ടൂറിസം വിഷയത്തിലുള്ള പഠനാര്‍ഥം രണ്ടാഴ്ച മുമ്പാണ് ഷാനിമോള്‍ മാരാരി ബീച്ച് റിസോര്‍ട്ടിലെത്തിയത്. കെ.എല്‍ 04 ഇസഡ് 4684 ഇന്‍ഡിഗോ കാറിന്റെ ആദ്യ ഓട്ടമാണ് അപകടത്തില്‍ കലാശിച്ചത്.


 

Read More

കെ.എസ്.ആര്‍.ടി.സി ബസ് കുളത്തില്‍ വീണ് 64 പേര്‍ക്ക് പരുക്ക്


തിരുവനന്തപുരം: പാറശാലയില്‍ നിയന്ത്രണം വിട്ട ബസ്സ് കുളത്തിലേക്ക് മറിഞ്ഞ് 64പേര്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ നിന്നും പാറശാലവഴി പുതുക്കളത്തേക്ക് പോകുന്ന കെ. എസ്. ആര്‍. ടി. സി ബസ്സാണ് തെങ്ങിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞത്. പരിക്കേറ്റ 16 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയിലും, ബാക്കിപേരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണം. ആരുടെയും നില ഗുരതരമല്ല.


 

Read More

ഐഎംഎ 'പാത' ബോധവത്ക്കരണവുമായി രംഗത്ത്


കോഴിക്കോട്: രോഗങ്ങളും റോഡപകടങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍  ഐഎംഎ ബോധവല്‍കരണം നടത്തുന്നു. കുട്ടികളെ ബോധവത്കരിച്ച് സമൂഹത്തിലുണ്ടാകുന്ന സാംക്രമിക രോഗങ്ങളേയും ജീവിതശൈലി രോഗങ്ങളും അകറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. 'പാത' എന്ന പേരിലുള്ള പരിപാടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിര്‍വഹിക്കുമെന്ന് ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. കെ.വി. പ്രഭാകരന്‍, പാത ടീം കോര്‍ഡിനേറ്റര്‍ ഡോ. ടി.പി. മെഹ്‌റൂഫ് രാജ് തുടങ്ങിയവര് ‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More

കണ്ടല്‍പാര്‍ക്ക് നിര്‍മിച്ചത് നിയമം ലംഘിച്ചെന്ന് വിദഗ്ധ സമിതി


കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍പാര്‍ക്ക് തീരദേശ നിയമം ലംഘിച്ചതായി വിദഗ്ധ സമിതി കണ്ടെത്തി. പാര്‍ക്ക് നിര്‍മ്മാണത്തിനായി മൂന്ന് ഏക്കര്‍ സ്വാഭാവിക കണ്ടല്‍ നശിപ്പിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
കേരള തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിട്ടി അംഗം ഡോ. ബി. മധുസൂദന കുറുപ്പ്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്സ്) ശാസ്ത്രജ്ഞന്മാരായ ഡോ. കെ.വി. തോമസ്, ഡോ. സി.എന്‍. മോഹനന്‍, കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍, ഇവിടത്തെ തന്നെ ശാസ്ത്രജ്ഞന്‍ ഡോ. പി. ഹരിനാരായണന്‍, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍ ഡോ. സി. സുഷാന്ത്, വനം വകുപ്പിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ രണ്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. തീംപാര്‍ക്ക് തയ്യാറാക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് പാര്‍ക്കില്‍ നടത്തിയിരിക്കുന്നതെന്നും സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. പാര്‍ക്കിലെ ഓരുവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണം. സമിതി ഈമാസം 27ന് പാര്‍ക്കില്‍ വീണ്ടും സന്ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും കേന്ദ്രസര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Read More

അമേരിക്ക നിരോധിച്ച ക്ലോര്‍പൈറിഫോസ് കേരളത്തില്‍ സുലഭം


തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഡൗണ്‍ കെമിക്കല്‍സ് നിര്‍മിച്ചതും എന്നാല്‍ അവിടെ നിരോധിക്കപ്പെട്ടിട്ടുള്ളതുമായ ക്ലോര്‍പൈറിഫോസ് കീടനാശിനി കേരളത്തില്‍ നിര്‍ബാധം വിപണനം ചെയ്യപ്പെടുന്നതായി കണ്ടെത്തല്‍. സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പയര്‍വര്‍ഗങ്ങളില്‍ ഉള്‍പ്പെടെ ഈ കീടാനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് സൂചന.
കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ വില്‍ക്കുന്ന ഈ കീടാനാശിനിയില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ഉയര്‍ന്ന വിഷമാണ് അടങ്ങിയിരിക്കുന്നത്. ഇത് വിളകളില്‍ തളിച്ചാല്‍ ദീര്‍ഘകാലം കീടനാശിനിയുടെ അംശം വിളകളിലുണ്ടാകും. പയര്‍, പരിപ്പ് വര്‍ഗങ്ങളില്‍ കീടബാധ (കുത്തന്‍) ഒഴിവാകാന്‍ മൊത്തവ്യാപാരികള്‍ ഈ കീടനാശിനി ചേര്‍ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. സംഭരണശാലകളില്‍ പയര്‍വര്‍ഗങ്ങള്‍ മോശം വരാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാനാണിത്.
പയറും പരിപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നവരുടെ ശരീരത്തില്‍ ഈ കീടനാശിനിയുടെ അംശം കൂടുതലായി കാണപ്പെടുന്നതായി കേന്ദ്രസര്‍ക്കാറിന്റെ ഓള്‍ ഇന്ത്യ കോഓഡിനേറ്റഡ് ഓഫ് റിസര്‍ച്ച് പ്രോജക്ട് ഓണ്‍ പെസ്റ്റിസൈഡ് റസിഡ്യൂസ് (എ.ഐ.സി.ആര്‍.പി) എന്ന പ്രോജക്ടില്‍ കണ്ടെത്തിയിരുന്നു.
ചന്തയില്‍ നിന്നും മറ്റും എടുത്തുകളഞ്ഞ കാര്‍ഷിക വിളകളിലും ഇതിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വെള്ളായണി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇതിന്റെ പ്രത്യാഘാത പഠനങ്ങള്‍ നടക്കുകയാണ്. വിളകളില്‍ മാത്രമല്ല, കെട്ടിട നിര്‍മാണത്തിനായി തറ നിര്‍മിച്ച് കലക്കുമ്പോളും ഈ കീടനാശിനി ഉപയോഗിക്കുന്നതായി ഡോ. ശ്രീകുമാര്‍ പറഞ്ഞു. തറകള്‍ ചിതലരിക്കാതെ ദീര്‍ഘകാലം നീണ്ടുനില്‍ക്കാനാണിത്.
കാര്‍ഷികവിളകളില്‍ ഈ കീടനാശിനി പ്രയോഗിച്ചാല്‍ വെയിലേറ്റ് വിഘടിച്ചുപോകാനിടയുണ്ട്.
എന്നാല്‍, ഗോഡൗണുകളിലെ പയര്‍, പരിപ്പ് വര്‍ഗങ്ങളില്‍ ചേര്‍ത്താല്‍ വന്‍ വിപത്താണ് വന്നുചേരുക. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന പയര്‍ കറികളില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.

 

Read More

ചിമ്പാദ് പാലം സര്‍ക്കാര്‍ നിരോധിച്ചു


തിരുവനന്തപുരം: ചിമ്പാദ് പാലം എന്ന പുസ്തകത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പുസ്തകത്തിന്റെ ഉള്ളടക്കം മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
പത്തനംതിട്ട ജില്ലയിലെ ചില സ്ഥലങ്ങളില്‍ പുസ്തകം വിതരണം ചെയ്തിരുന്നു. പത്തനംതിട്ടയിലെ ചുങ്കപ്പാറയിലെ പി.കെ ശ്യാംകുട്ടി, ശാമു കോയമ്പത്തൂര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പുസ്തകമാണിത്.
ഇദ്ദേഹത്തിന്റെ മരണശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിന്റെ പേരില്‍ ചുങ്കപ്പാറ പുന്നക്കല്‍ സജി കെ.ജേക്കബ്, സഹോദരന്‍ റജി കെ.ജേക്കബ്, പാസ്റ്റര്‍ എബ്രഹാം തോമസ്, ചാര്‍ളി വി.വിശ്വം, പ്രസാദ് ജേക്കബ് കോഴഞ്ചേരി എന്നിവരുടെ പേരില്‍ പെരുമ്പട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

Read More

ദുബായ് പോര്‍ട്ട് വേള്‍ഡ് ജി.എം സ്ഥാനമൊഴിയുന്നു


കൊച്ചി: വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫ് സ്ഥാനമൊഴിയുന്നു. ജൂലായ് 15ന് അദ്ദേഹം കമ്പനി വിടുമെന്നാണ് വിവരം. ഡിപി വേള്‍ഡുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് നിര്‍ണായക മുഹൂര്‍ത്തത്തില്‍ സുരേഷ് ജോസഫ് വിടപറയുന്നതെന്നാണ് വിവരം.
ദുബായ് പോര്‍ട്ടിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് സുരേഷ് ജോസഫായിരുന്നു. വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ രാജീവ് ഗാന്ധി കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ചുമതല വഹിച്ചിരുന്ന സുരേഷ് തന്നെയാണ് വല്ലാര്‍പാടത്തെ നിര്‍മാണ ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചതും.
അടുത്തകാലത്ത് വല്ലാര്‍പാടം പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഹൈസം എല്‍റാബ് എന്നൊരു പ്രോജക്ട് മാനേജരെ ഡിപി വേള്‍ഡ് നിയോഗിച്ചിരുന്നു. വല്ലാര്‍പാടത്തെ നിര്‍മാണ ജോലികള്‍ ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുന്നില്ല എന്ന് ഡിപി വേള്‍ഡ് വിലയിരുത്തിയിരുന്നു. അതിനിടെ വല്ലാര്‍പാടത്തേക്ക് കീ ക്രെയിനുകളുമായി വന്ന കപ്പല്‍ അടുക്കാനാവാതെ പുറങ്കടലില്‍ കുടുങ്ങുകയും ചെയ്തു. ജൂണ്‍ 24 മുതല്‍ കപ്പല്‍ പുറങ്കടലില്‍ കിടക്കുന്നത് ഡിപി വേള്‍ഡിന് ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. വല്ലാര്‍പാടത്തെ ഡ്രഡ്ജിങ് വേണ്ടവിധം പൂര്‍ത്തിയാക്കാത്തതാണ് കപ്പല്‍ അടുക്കാന്‍ തടസ്സമായത്. ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഡ്രഡ്ജിങ് വൈകിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ജോസഫ് ഡിപി വേള്‍ഡില്‍ നിന്ന് പിരിയുന്നത്.
മുന്‍ ഡിജിപി എം.കെ. ജോസഫിന്റെ മകനായ സുരേഷ് 1981ല്‍ റെയില്‍വേയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2005ല്‍ കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജരായിരിക്കെ വിആര്‍എസ് എടുത്താണ് ഡിപി വേള്‍ഡിനൊപ്പം ചേര്‍ന്നത്. ഏറെ പ്രതിസന്ധികള്‍ നേരിട്ട വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് സുരേഷ് ജോസഫ് വഹിച്ചത്. തന്റെ കരാര്‍ കാലാവധി ജൂലായ് 15ന് അവസാനിക്കുമെന്നും കമ്പനിയില്‍ തുടരുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും സുരേഷ് ജോസഫ് പറയുന്നു.

 

Read More

വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഇഷ്ടമുള്ള ജില്ലയിലേക്ക് സ്ഥലമാറ്റം


തിരുവനന്തപുരം: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് അവര്‍ക്ക് താല്‍പര്യമുളള ജില്ലകളിലേക്ക്  സ്ഥലമാറ്റം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മൂന്നുവര്‍ഷം സര്‍വീസുള്ള വിവാഹിതരായ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ജില്ലകളിലെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ എണ്ണം പുനഃക്രമീകരിക്കും.
തങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ജില്ലയില്‍ സീനിയോറിറ്റി മറികടന്ന് ജൂനിയറായ കോണ്‍സ്റ്റബിള്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കായി ജോലി പുനഃക്രമീകരണം നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

 

Read More

പൊതുകടം 70235 കോടി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 2010 മാര്‍ച്ച് 31വരെ 70235.23 കോടി രൂപയാണെന്ന് മന്ത്രി തോമസ് ഐസക്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുകടം 45929.05 കോടിരൂപയായിരുന്നു. സംസ്ഥാനത്തിന്റെ ആളോഹരികടം 22,058 രൂപയായി കണക്കാക്കപ്പെടുന്നു. കടത്തിന്റെ വളര്‍ച്ചാനിരക്ക് 200809ലെ 14.19ശതമാനത്തില്‍ നിന്ന് 200910ല്‍ 11.01ശതമാനമായും അതേകാലയളവില്‍ കടം, ജി.എസ്.ഡി.പി അനുപാതം33.33ശതമാനത്തില്‍ നിന്ന് 32.73ശതമാനമായും കുറഞ്ഞിട്ടുണ്ട്.
 

Read More
JQuery Cycle Plugin - Example Slideshow