ധാരാസിംഗ് (1928-2012)

മുംബൈ: ഇന്ത്യന്‍ ഗുസ്തി ഇതിഹാസം, സിനിമാ നടന്‍ എന്നീ നിലകളികളില്‍ പ്രശസ്തനായ വ്യക്തിയാണ് ധാരാസിംഗ്. ഗുസ്തിക്കാരനായിരുന്ന ധാരാസിംഗ് കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ബോളിവുഡില്‍ പ്രശസ്തനായത്. 1967ല്‍ സാത്ത് സമുന്ദര്‍ പര്‍ ആണ് ധാരാസിംഗിന്റെ ആദ്യ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലില്‍ ഹനുമാന്റെ വേഷത്തിലും അദ്ദേഹം ജനമനസ്സുകളില്‍ സ്ഥാനം നേടി. ഇംതിയാസ് അലിയുടെ 2007 ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലുള്ള ധര്‍മ്മചരക്കില്‍ 1928 നവംബര്‍ 19ന് ജനിച്ചു. അച്ഛന്‍ സുരത് സിംഗ് രണ്‍ധാവ. അമ്മ ബല്‍വന്ത് കൗര്‍. കുട്ടിക്കാലത്തുതന്നെ ഗുസ്തിയായിരുന്നു    ഇഷ്ടവിനോദം.  1947ല്‍ ക്വാലാലംപൂരില്‍ തര്‍ലോക് സിംഗിനെ തോല്പിച്ച ധാരാസിംഗ് ഗുസ്തിക്കാരനെന്ന പേരെടുത്തു. പിന്നീടങ്ങോട്ട് ഒരു തട്ടിലും പരാജയത്തിന്റെ രുചി അറിയാതെയാണ് ധാരാസിംഗ് എതിരാളികളെ മലര്‍ത്തിയടിച്ചത്. മലേഷ്യന്‍ ചാമ്പ്യനായതിനു ശേഷം നിരവധി രാജ്യങ്ങളില്‍ ധാരാസിംഗ് തന്റെ ജൈത്ര യാത്ര തുടര്‍ന്നു. 1952ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1954ല്‍ ഇന്ത്യയില്‍ ജേതാവായ ധാരാ, തുടര്‍ന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തന്റെ പടയോട്ടത്തിനു തുടക്കമിട്ടു. ഗുസ്തിയില്‍ കിരീടംവയ്ക്കാത്ത രാജാവായി കോണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പറന്നുനടന്ന ധാരാസിംഗ് ന്യൂസിലന്‍ഡിലെ ജോണ്‍ഡി സില്‍വയെയും മറ്റു പ്രമുഖ ഗുസ്തിക്കാരെയും തറപ്പറ്റിച്ച് ആഗോള തലത്തില്‍ പ്രശസ്തനായി.
1968 ല്‍ അമേരിക്കന്‍ ഗുസ്തിവീരന്‍ ലൂതെമ്പിനെ മലര്‍ത്തിയടിച്ച് ധാരാസിംഗ് ലോകഗുസ്തിയുടെ നെറുകയില്‍ എത്തി. തുടര്‍ന്ന്   ധാരാസിംഗ് 1982 വരെ ലോകജേതാവായി കത്തിനിന്നു.  അദ്ദേഹം പ്രൊഫഷണല്‍ ഗുസ്തി രംഗത്തു നിന്നും 1983ല്‍  വിരമിച്ചു.  ആക്ഷന്‍ സിനിമകളില്‍ ഒരുകാലത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി അദ്ദേഹം. 1978ല്‍ മൊഹാലിയില്‍ പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച ധാരാ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. 2003-2009 കാലയളവില്‍ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു.  

 

Share |
More Who's Who In This Section
JQuery Cycle Plugin - Example Slideshow